പാപ്പാ:സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കുക മഹത്തരം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വന്തമായി ഒന്നുമില്ലാതെ, കീശയിലോ ഹൃദയത്തിലോ ഒന്നും ഒളിപ്പിച്ചുവെക്കാതെ ജീവിക്കുക എന്നത് മാതൃകാപരമാണെന്ന് മാർപ്പാപ്പാ.
ഫ്രാൻസിസ്ക്കൻ സമൂഹത്തിൻറെ ഭാഗമായ ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെയും പൊതുസംഘങ്ങളിൽ, അഥവാ, ജനറൽ ചാപ്റ്ററുകളിൽ, പങ്കെടുക്കുന്ന പൊതുശ്രേഷ്ഠന്മാരുൾപ്പടെയുള്ള അംഗങ്ങളെ ജൂൺ 20-ന് വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധനചെയ്യവെയാണ് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയൊ പതിനാലാമൻ പാപ്പാ ഇങ്ങനെ പറഞ്ഞത്.
ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയേയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെ സ്ഥാപകൻ വിശുദ്ധ ഹുവാൻ ദെ മാതായേയും ഇന്നൊസെൻറ് മൂന്നാമൻ പാപ്പാ ഒരുമിച്ച് സ്വീകരിക്കുന്ന ഒരു ചിത്രം റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലുള്ളത് പാപ്പാ അനുസ്മരിച്ചു.
തുറന്ന വലിയൊരു പുസ്തകവുമായി മുട്ടുകുത്തി നില്ക്കുന്ന വിശുദ്ധ ഫ്രാൻസീസിനെയും പാപ്പായോടു ചേർന്ന തയ്യാറാക്കിയ നിയമസംഹിത കൈയ്യിലേന്തി നില്കുന്ന വിശുദ്ധ ഹുവാൻ ദെ മാതായെയുമാണ് ഈ ചിത്രത്തിയ കാണാൻ കഴിയുന്നതെന്നു പാപ്പാ വിശദീകരിക്കുന്നു.
സേവനത്തിൻറെ ആദ്ധ്യാത്മക പാതയിലൂടെ സഞ്ചരിക്കുന്നതിനു മാത്രമല്ല പരിശുദ്ധാത്മാവിൽ നിന്നു ലഭിച്ച ദാനം സഭയ്ക്കുവേണ്ടി നല്കുന്നതിന് പാപ്പായ്ക്ക് സമർപ്പിക്കുന്നതിനും ദൈവം ഈ രണ്ടു വിശുദ്ധർക്കും പ്രചോദനമേകിയെന്ന് പാപ്പാ പറഞ്ഞു.
വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവരെ ദൈനംദിന പ്രാർത്ഥനകളിൽ അനുസ്മരിക്കാൻ പാപ്പാ ട്രിനിറ്റേറിയൻ സമൂഹത്തിലെ അംഗങ്ങളെ ക്ഷണിച്ചു. അറേബ്യൻ ഉപദ്വീപിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും അവർ ചെയ്യുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു.
വൈക്തക താല്പര്യങ്ങളല്ല ക്രിസ്തുവിൻറെ ഇഷ്ടമാണ് നമുക്ക് ഉത്തേജനം പകരേണ്ടതെന്നും വർത്തമാനകാലത്തിൽ ഭാവി രചിക്കേണ്ടതിന് അവിടത്തെ അരൂപിയെയാണ് നാം ശ്രവിക്കേണ്ടതെന്നും ഫ്രാൻസീസ്കൻ സമൂഹത്തിൻറെ പൊതുസംഘത്തിൻറെ പ്രമേയം ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: