തിരയുക

ബംബിനോ ജെസു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം ബംബിനോ ജെസു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം  

പലസ്തീനിൽ നിന്നും ചികിത്സയ്ക്കായി റോമിൽ എത്തിച്ച ബാലന്റെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നു

2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനുശേഷം പലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുട്ടികൾക്കാണ് ചികിത്സാസഹായം ആവശ്യമായി വന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ബുധനാഴ്ച്ച, ഇറ്റലിയിൽ, അമ്മയ്ക്കും സഹോദരിക്കും സഹോദരനുമൊപ്പം എത്തിയ പലസ്തീൻ ബാലന്റെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിശുദ്ധ സിംഹാസനത്തിനു കീഴിൽ  പ്രവർത്തിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയായ ബംബിനോ ജെസുവിലാണ് ബാലൻ ചികിത്സ നേടുന്നത്. "കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥയ്ക്കു മുൻപിൽ നമുക്ക് നിസ്സംഗത പാലിക്കുവാൻ സാധ്യമല്ലെ"ന്നു ആശുപതിയുടെ പ്രസിഡന്റ് പ്രൊഫ, ടിത്സിയാനോ ഓനെസ്റ്റി പറഞ്ഞു.

ബാലന്റെ ശരീരത്തിൽ ഉണ്ടായിട്ടുള്ള ആഴത്തിലുള്ള മുറിവുകളും, അംഗച്ഛേദങ്ങളും മൂലം നീണ്ട കാലം നിലനിൽക്കുന്ന ചികിത്സ ആവശ്യമാണെന്നും ആശുപത്രി വ്യക്തമാക്കി. 2023  ഒക്ടോബറിൽ  സംഘർഷം ആരംഭിച്ചതിനുശേഷം ,ഓങ്കോ-ഹെമറ്റോളജിക്കൽ രോഗങ്ങൾ, ഹൃദ്രോഗം, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ, പകർച്ചവ്യാധികൾ, കോശജ്വലന രോഗങ്ങൾ, കൈകാലുകൾക്ക് ഉണ്ടാകുന്ന ആഘാതം, പൊള്ളൽ, വാതരോഗങ്ങൾ, ഉപാപചയ രോഗങ്ങൾ, നാഡീ രോഗങ്ങൾ എന്നിങ്ങനെ വിവിധ രോഗാവസ്ഥകളിലുള്ള പതിനേഴോളം പ്രായപൂർത്തിയാകാത്തവരെ ബംബിനോ ജെസു ആശുപത്രിയിൽ ചികിത്സിച്ചിട്ടുണ്ട്.

രോഗികൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളെയും ആശുപത്രി പരിപാലിക്കുന്നുണ്ട്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ചിരിക്കുന്ന വലിയ പ്രതിബദ്ധതയും ഇത് തന്നെയാണെന്നും പ്രൊഫ, ടിത്സിയാനോ പങ്കുവച്ചു. ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തിക്കൊടുക്കുന്നതിനും ആശുപത്രി ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂൺ 2025, 12:35