സുഡാനിൽ മാനവികസഹായമെത്തിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം: അഞ്ച് മരണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിലെ വടക്കൻ ഡാർഫൂറിൽ, ലോകഭക്ഷ്യസുരക്ഷയുടെയും യൂണിസെഫിന്റെയും വാഹനവ്യൂഹത്തിന് നേരെ കടുത്ത ആക്രമണം. ദീർഘനാളുകളായി സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിൽ, എൽ ഫാഷറിലുള്ള ക്യാമ്പുകളിൽ കഴിയുന്ന പതിനായിരക്കണക്കിന് കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണമുൾപ്പെടെയുള്ള ആവശ്യസാധനങ്ങളുമായെത്തിയ പതിനഞ്ച് ട്രക്കുകളാണ് ആക്രമിക്കപ്പെട്ടത്. ജൂൺ രണ്ടാം തീയതി നടന്ന ഈ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി ട്രക്കുകൾ കത്തിനശിച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇരുസംഘടനകളും സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അഭയാർത്ഥിക്യാമ്പുകളിലേക്ക് മാനവികസഹായമെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വിവിധ കക്ഷികളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും, അന്താരാഷ്ട്രനിയമപ്രകാരം മാനവികസഹായമെത്തിക്കുന്ന വാഹനവ്യൂഹങ്ങൾ അക്രമിക്കപ്പെടാൻ പാടില്ലാത്തതാണെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ അപലപിച്ചു. മാനവികസഹായമെത്തിക്കാൻ പരിശ്രമിക്കുന്ന തങ്ങളുടെ പ്രവർത്തകർക്ക് നേരെയും, സ്ഥാപനങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇരുസംഘടനകളും ആവശ്യപ്പെട്ടു.
പോർട്ട് സുഡാനിൽനിന്ന് ഏതാണ്ട് 1800 കിലോമീറ്ററുകൾ താണ്ടി മാനവികസഹായവുമായെത്തിയ തങ്ങളുടെ വാഹനവ്യൂഹത്തിന് ലക്ഷ്യസ്ഥാനത്തെത്താനായില്ലെന്നത് പരിതാപകരമാണെന്ന് ലോകഭക്ഷ്യപദ്ധതിയും ശിശുക്ഷേമനിധിയും പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളായി മാനവികസഹായമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സംഘടനകൾ കൂട്ടിച്ചേർത്തു. എൽ ഫാഷറിലുള്ള ലോകഭക്ഷ്യസുരക്ഷയുടെ ഓഫീസിനുനേരെ കഴിഞ്ഞ ആഴ്ച ഒരു ബോംബാക്രമണമുണ്ടായതായും പത്രക്കുറിപ്പിലൂടെ ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചു.
ഏതാണ്ട് ഒന്നരലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന എൽ ഫാഷർ അഭയാർഥിക്യാമ്പിൽ ആളുകൾ കടുത്ത ഭക്ഷ്യലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭാസംഘടനകൾ ഇവിടേക്ക് ജീവൻരക്ഷാ, പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള മാനവികസഹായമെത്തിക്കാൻ ശ്രമം നടത്തിയത്.
സുഡാനിൽ മാനവികസഹായമെത്തിക്കുന്ന സന്നദ്ധസേവനപ്രവർത്തകർക്കുനേരെയും, സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും നേരെയുമുള്ള ആക്രമണങ്ങൾ ദീർഘനാളുകളായി തുടരുകയാണെങ്കിലും, കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് സഹായമെത്തിക്കുന്നത് തങ്ങൾ തുടരുമെന്ന് ഇരുസംഘടനകളും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: